കൊല്ലം: ആത്മഹത്യ ചെയ്ത കുമിളി ടൂറിസം പൊലീസ് ഉദ്യോഗസ്ഥൻ പള്ളിക്കൽ പകൽക്കുറി ആറയിൽ കാർത്തിക വിലാസത്തിൽ വിനോദ് കുമാറി (38)ന്റെ രക്ത പരിശോധനാ ഫലം നെഗറ്റീവ്. മൃതദേഹത്തിന്റെ പരിശോധനാ നടപടികൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പൂർത്തിയായി.
പനി ബാധിച്ചിരുന്നതായി 17ന് രാവിലെ വാടക വീട്ടിൽ തൂങ്ങി മരിക്കും മുൻപ് വിനോദ് കുമാർ ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇത് സംശയത്തിന് ഇടയാക്കി. പൊലീസ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച ശേഷം രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
തിരക്കു കാരണം ഫലം വരാൻ വൈകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ നെഗറ്റീവാണെന്ന് പരിശോധനാ റിപ്പോർട്ട് ലഭിച്ചു.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങി മുഖത്തലയിലെ കുടുംബ വീട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ