തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ വെച്ചാകും തീരുമാനമെടുക്കുക. രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ കാസര്‍കോട് ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. അതിനൊപ്പം ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം.
കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിര്‍ദേശം നല്‍കി. എല്ലാ പൊതുസ്വകാര്യ പരിപാടികള്‍ക്കും നിരോധനമുണ്ട്. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും.
സംസ്ഥാനത്ത് ഇന്നലെ 15 പേർക്കാണ് കോവിഡ് 19 സ്ഥിരികരിച്ചത്. കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67 ആയി. ഇവരിൽ 64 പേരാണ് ചികിത്സയിലുള്ളത്. 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയവരാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ