ക്ഷേമ പെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിക്കും;വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം

ക്ഷേമ പെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിക്കും;വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിച്ച്  നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

ഹോം ക്വാറന്റയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍  നീതി സ്‌റ്റോറുകള്‍ മുഖാന്തിരം  വീടുകളില്‍ എത്തിച്ചു നല്‍കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍  ഇത്തരത്തില്‍ വിതരണം ആരംഭിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രികള്‍, ലാബുകള്‍ അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ തുടര്‍ന്നും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കും.

സഹകരണ ബാങ്കുകളിലെ വായ്പക്കാര്‍ക്ക് സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി നിര്‍ദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. എന്നാല്‍ മനഃപൂര്‍വ്വം കാലങ്ങളായി വായ്പ തിരിച്ചടയ്ക്കാതെ വന്‍കുടിശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചെറുകിട വായ്പാകുടിശികക്കാരെ വീടുകളില്‍ നിന്നും ജപ്തി നടപടി നടത്തി ഇറക്കി വിടരുത് എന്ന നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. സഹകരണ സ്ഥാപനങ്ങള്‍,  പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, അവയുടെ ശാഖകള്‍ എന്നിവിടങ്ങളില്‍   ജീവനക്കാര്‍  ഒന്നിടവിട്ട  ദിവസങ്ങളില്‍ ജോലിക്ക്  ഹാജരാകും. ക്രമീകരണങ്ങള്‍ വരുത്തുമ്പോള്‍ ഇടപാടുകാര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് യാതൊരു വിധ തടസ്സവും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തും. എല്ലാ സ്ഥാപനങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍, കൈ കഴുകുവാനുളള സൗകര്യം എന്നിവ ക്രമീകരിക്കും. ഇടപാടുകാര്‍ കൗണ്ടറുകളില്‍ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടുന്ന ക്രമീകരണം നടത്തും. ജീവനക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൃത്യമായി സ്വീകരിക്കണം.

പൊതു ജനങ്ങള്‍ കൂടുതലായി പങ്കെടുക്കുന്ന എംഡിഎസ്/ ജിഡിഎസ് ലേലം, അദാലത്തുകള്‍ തുടങ്ങിയവ ഈ കാലയളവില്‍ പരമാവധി ഒഴിവാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യും. ദിവസനിക്ഷേപ പിരിവുകാര്‍ കോവിഡ്19 നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ചുള്ള കളക്ഷന്‍ ഉണ്ടാവില്ല. ഓരോ ജില്ലകളിലെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കലക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ആവശ്യമായ അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com