നീലേശ്വരം; കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോകുന്ന സംസ്ഥാനത്ത് ഇളവ് നൽകിയിരിക്കുന്ന അവശ്യസാധനങ്ങളിലാണ് മദ്യത്തിന്റെ സ്ഥാനം. ബാറുകൾ അടച്ചെങ്കിലും ലോക്ക്ഡൗൺ സമയത്തും ബിവറേജസ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാസർകോട് ജില്ലയിലെ നീലേശ്വരത്തെ ബിവറേജസ് ഔട്ട് ലെറ്റിനുമുന്നിൽ എത്തിയത് അഞ്ഞൂറോളം പേർ.
തിങ്കളാഴ്ച പതിനൊന്നോടെയാണ് ബിവറേജസിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. വന്‍ പോലീസ് കാവലിലാണ് ആദ്യം വില്പന നടന്നത്. നിയന്ത്രിക്കാനാവാത്ത ഘട്ടം വന്നപ്പോൾ പോലീസിന് ലാത്തിവീശേണ്ടിവന്നു. ഒരു ബിവറേജസ് ഔട്ട്ലറ്റിന് മുൻപിൽ അഞ്ചു പേരിൽ അധികം നിൽക്കരുത് എന്ന് കളക്ടറുടെ മുന്നറിയിപ്പുള്ളപ്പോഴാണ് പൊലീസ് 500 പേർക്ക് കാവൽ നിന്നത്.
കടുത്ത നിയന്ത്രണങ്ങളാണ് കാസർകോട് ഇന്ന് നിലവിൽ വന്നിരിക്കുന്നത്. ആളുകൾ വീടിന് പുറത്ത് ഇറങ്ങരുത് എന്നാണ് നിർദേശം. അത് ലംഘിച്ചാൽ അറസ്റ്റ് ഉണ്ടാകും. കാസർകോട് ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ