രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചു, രണ്ടാമത്തെ റിങ്ങിൽ ആ ശബ്ദം; ഒറ്റപ്പെട്ടുപോയ അവർ 14 പേരും സുരക്ഷിതരായി വീടെത്തി 

ശകാരിക്കുമോ എന്ന്  ഭയന്നാണ് ഫോൺ വിളിച്ചതെങ്കിലും രണ്ടാം റിങ്ങിൽ കരുതലോടെയുള്ള ശബ്ദമാണ് അവരെ തേടിയെത്തിയത്...
രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചു, രണ്ടാമത്തെ റിങ്ങിൽ ആ ശബ്ദം; ഒറ്റപ്പെട്ടുപോയ അവർ 14 പേരും സുരക്ഷിതരായി വീടെത്തി 

കൊറോണ വൈറസ് പരത്തുന്ന ആശങ്കയ്ക്കിടെ എങ്ങനെയും  വീടുപറ്റാമെന്ന ആ​ഗ്രഹത്തിലാണ്  13 പെൺകുട്ടികളടങ്ങുന്ന സംഘം ഹൈദരാബാദിൽ നിന്ന് ഒരു  ടാക്സി വാഹനത്തിൽ കയറിയത്. എന്നാൽ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും സംസ്ഥാന അതിർത്തികൾ അടയക്കുകയും  ചെയ്തതോടെ ഒരു ദിവസത്തെ യാത്രയ്ക്കൊടുവിൽ  അർധരാത്രി അവർ തോൽപ്പെട്ടി അതിർത്തിയിൽ എത്തിപ്പെട്ടു. മുന്നോട്ടു പോകാനാകാതെ വന്നതോടെ അതിർത്തിയിൽ  വിട്ടിട്ടു തിരിച്ചു പോകാമെന്നായി വാഹനത്തിൻ്റെ ഡ്രൈവർ. ഇതോടെ അങ്കലാപ്പിലായി 14 അം​ഗ വിദ്യാർഥിസംഘം.

പെരുവഴിയിലാവുമെന്ന ആശങ്കയിൽ സഹായത്തിനായി പലരെയും വിളിച്ചെങ്കിലും വഴിയുണ്ടായില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ വിളിച്ചു. ശകാരിക്കുമോ എന്ന്  ഭയന്നാണ് ഫോൺ വിളിച്ചതെങ്കിലും രണ്ടാം റിങ്ങിൽ കരുതലോടെയുള്ള ശബ്ദമാണ് അവരെ തേടിയെത്തിയത്. 

വയനാട് കളക്ടറെയും എസ്പിയെയും വിളിക്കാനായിരുന്നു നിർദേശം. മൊബൈൽ നമ്പറും മുഖ്യമന്ത്രി നൽകി. എസ്പിയെ വിളിച്ച് കാര്യം പറഞ്ഞു. തോൽപ്പെട്ടിയിൽ വാഹനം എത്തിയപ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് വാഹനവുമായി തിരുനെല്ലി എസ്ഐ അവിടെയുണ്ടായിരുന്നു.  ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.

ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരാണ് യാത്രാസംഘത്തിലെ 14 പേർ. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ഇവർ ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തിൽ പുറപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com