കൊച്ചി: കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യ വകുപ്പിന് ആശങ്കകള്‍ കുറവായിരുന്നു. കാരണം വിദേശത്തു നിന്ന വന്ന ഇവര്‍ ആ ദിവസം മുതല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയായിരുന്നു ഇവര്‍. അതിനാല്‍ തന്നെ റൂട്ട് മാപ്പ് തയാറാക്കുകയെന്ന ശ്രമകരമായ ജോലിയില്‍ നിന്നും ആരോഗ്യ വകുപ്പ് ഒഴിവാകാനായി. ഇവരില്‍ നിന്നും മറ്റാര്‍ക്കും വൈറസ് ബാധ പകര്‍ന്നിട്ടില്ലെന്ന ആശ്വാസവും.
പാരീസില്‍ നിന്നും നാല് പിജി വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ മാര്‍ച്ച് 16 നാണ് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. പാരീസില്‍ വെച്ച് തന്നെ കോവിവിഡ് രോഗബാധിതനുമായി സമ്പര്‍ക്കമുള്ളതായി ആശങ്കപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 12 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. മാര്‍ച്ച് 17ാം തീയതി ഡല്‍ഹിയില്‍ നിന്നും നെടുമ്പാേശ്ശരി വിമാനത്താവളത്തില്‍ എത്തി. ഇവിടുത്തെ സ്‌ക്രീനിങ്ങിനു ശേഷം രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദ്ദേശം ലഭിച്ചു.
തുടര്‍ന്ന് രണ്ട് പേര്‍ തൃശ്ശൂരിലേക്കും രണ്ട് പേര്‍ എറണാകുളത്തേക്കും സ്വന്തമായി വാഹനമോടിച്ച് വീടുകളില്‍ എത്തി. എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് സുഹൃത്തുക്കളും മറ്റാരുമില്ലാത്ത ഒരു വീട്ടിലാണ് കഴിഞ്ഞത്. ഒരാളുടെ രക്ഷിതാവ് ഇവര്‍ക്കുള്ള ഭക്ഷണം വീടിന്റെ പുറത്ത് വെച്ചിട്ട് പോകുമായിരുന്നു. അങ്ങനെ ആറു ദിവസം എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ച് ഇവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. എന്നാല്‍ 23ാം തീയതി ഇവര്‍ക്ക് ചെറിയ പനി ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനാലും , പാരീസില്‍ വെച്ച് കോവിഡ് രോഗബാധിതനുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയമുള്ളതിനാലും ഇവരെ പ്രത്യകം ആംബുലന്‍സില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച്, സാമ്പിള്‍ പരിശോധനക്ക് അയച്ചു. 25ാം തീയതി ഇവരുടെ പരിശോധന ഫലം കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച സമയത്ത് ഇവര്‍ രണ്ട് പേരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും സ്വന്തമായി വാഹനമോടിച്ച്, പ്രത്യേകം മറ്റൊരു വീട്ടില്‍ താമസിച്ച് ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ സമ്പര്‍ക്ക പട്ടിക ശേഖരിക്കുവാന്‍ ആരോഗ്യവകുപ്പിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇവര്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. നാടു നീളെ നടന്ന് റൂട്ട് മാപ്പ് തയ്യാറാക്കുക, സമ്പര്‍ക്ക പട്ടികയിലെ ആളെ കണ്ടെത്തുക എന്നീ ശ്രമകരമായ ജോലി ഇവരുടെ കാര്യത്തില്‍ വേണ്ടി വന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ