സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും; റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

കോവിഡ് രോഗബാധയെ തുടര്‍ന്ന് സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും; റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നുപരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വ്യാപകമായ രീതിയിലാവും റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുക. ഉടന്‍ റിസല്‍ട്ട് വരുമെന്നതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഇതിനായി നിരീക്ഷണം ശക്തമാക്കും. വെന്റിലേറ്റര്‍, എന്‍95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, കയ്യുറകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി. നിലവില്‍ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 165 ആണ്. ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com