തൊടുപുഴ : കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് രോഗം പകർന്നത് പെരുമ്പാവൂരിൽ നിന്നാണെന്ന് സംശയം. ഈ മാസം 8 ന് രാത്രി ഇദ്ദേഹം പെരുമ്പാവൂരിൽ തങ്ങിയതായി കണ്ടെത്തി. സുഹൃത്തിനൊപ്പമാണ് നേതാവ് താമസിച്ചതെന്ന് ജില്ലാ ഭരണകൂടത്തിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.വിദേശത്തു നിന്നെത്തിയവരുമായി ഉസ്മാന് ബന്ധമുണ്ടായിരുന്നോയെന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാർച്ച് മാസം നാലിന് നേതാവ് മുഴുവൻ സമയവും കൊച്ചി കടവന്ത്രയിലുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. കോവിഡ് ബാധിതന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അതിൽ, ഈ മാസം 4ന് നേതാവ് എവിടെയായിരുന്നു എന്നതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ ലഭ്യമായത്. തുടർന്ന് ഇയാളുടെ സഞ്ചാരപഥം പുതുക്കി പ്രസിദ്ധീകരിക്കുകയായിരുന്നു.
നേതാവുമായി അടുത്ത ബന്ധമുള്ള മുഴുവന്‍ ആളുകളോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 416 പേരെയാണു നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1925 ആയി. 79 പേരുടെ സ്രവം പരിശോധനക്കായി അയച്ചു. ഏകാധ്യാപകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ സമരത്തിൽ പങ്കെടുത്ത ഇടുക്കി ജില്ലയിലെ 2 അധ്യാപികമാർക്കു പനി ബാധിച്ചതിനെ തുടർന്ന് ഇവരും നിരീക്ഷണത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ