കോട്ടയം : അതിഥി തൊഴിലാളികൾക്ക് ഭക്ഷണത്തിനും താമസത്തിനും അടക്കം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഒരു മുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നതായി കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം സംബന്ധിച്ച് നേരത്തെ തന്നെ ഉറപ്പു വരുത്തിയിരുന്നുവെന്നും കളക്ടർ പറഞ്ഞു.
തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോൾ സാധ്യമല്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരിഗണിച്ച് പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകും. ആട്ടയാണ് വേണ്ടതെങ്കിൽ അതും എത്തിച്ചുനൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഭക്ഷണം കിട്ടാനില്ലെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന് പിന്നിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സംഘടിതശ്രമമുണ്ടോ എന്ന് അറഖിയില്ല. ഇക്കാര്യവും അന്വേഷിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രതിഷേധക്കാരുമായി കളക്ടറും എസ്പിയും നേരിട്ട് സംസാരിക്കുകയും ചെയ്തു. അതിഥി തൊഴിലാളികൾ റോഡിൽ നടത്തുന്ന പ്രതിഷേധം വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭക്ഷണമാണ് വിഷയമെങ്കിൽ എത്തിച്ചുനൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡിൽ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ കൂട്ടം കൂടി പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ