കൊച്ചി: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. ആലുവയില്‍ നിന്നും വൈകീട്ട് 5.30നാണ് തീവണ്ടി പുറപ്പെടുക. ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ പുറപ്പെടുക. നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക.
1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. പെരുമ്പാവൂര്‍ അടക്കം കൊച്ചി മേഖലയിലുള്ള ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. വിവിധ ക്യാമ്പുകളിലുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ പൊലീസ് വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാകും ട്രെയിനിൽ കയറ്റുക.
കേന്ദ്രനിര്‍ദേശ പ്രകാരം അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. അതിഥി തൊഴിലാളികളെ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്.
അതിഥി തൊഴിലാളികളുമായി തെലങ്കാനയില്‍ നിന്നും ആദ്യ ട്രെയിന്‍ ഇന്നു രാവിലെ പുറപ്പെട്ടിരുന്നു. തെലങ്കാനയില്‍ നിന്നും ജാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡീഷയിലേക്ക് വൈകീട്ട് രണ്ടാമത്തെ ട്രെയിന്‍ ഓടിക്കാനും റെയില്‍വേ തീരുമാനിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ