'കൈയൊന്നു നീട്ടിയാല്‍ കയ്യിലെത്തും സാനിറ്റൈസര്‍'; സെന്‍സര്‍ സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍ 

ബ്രേക്ക് ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ഥികള്‍
'കൈയൊന്നു നീട്ടിയാല്‍ കയ്യിലെത്തും സാനിറ്റൈസര്‍'; സെന്‍സര്‍ സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍ 

കൊച്ചി: സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് പ്രതിരോധമെന്ന ആശയത്തോട് ആവേശത്തോടെ പ്രതികരിക്കുകയാണ് സംസ്ഥാനത്തെ കലാലയങ്ങള്‍. ബ്രേക്ക് ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ഥികള്‍. 

ഇവര്‍ നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചു. കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം.  അള്‍ട്രാ സൗണ്ട് സെന്‍സറുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കളക്ടറേറ്റില്‍ സ്ഥാപിച്ചത്. 

കളമേശ്ശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, പുതിയ കാവ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി എന്നി സ്ഥലങ്ങളിലും ഡിസ്‌പെന്‍സര്‍ സ്ഥാപിക്കും. അഞ്ചു ലിറ്ററാണ് ഡിസ്‌പെന്‍സറിന്റെ സംഭരണ ശേഷി. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കൂടുതല്‍ സുരക്ഷിതമായ ഡിസ്‌പെന്‍സര്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികളെ കളക്ടര്‍ എസ് സുഹാസ് അഭിനന്ദിച്ചു. മെക്കാനിക്കല്‍ വിഭാഗം അധ്യാപകനായ അരുണ്‍ എല്‍ദോസ്, വിദ്യാര്‍ത്ഥികളായ എല്‍ദോസ് ജോര്‍ജ്ജ്, ഗോവിന്ദ് എസ് നായര്‍, ഇ എസ് അനന്ദു, വി എസ് പ്രശാന്ത്, പ്രിന്‍സ് ചെറിയാന്‍, അബ്ദുള്‍ അഫീഫ്, ആന്റണി ജോര്‍ജ്, അമല്‍ മണി, ബേസില്‍ പീറ്റര്‍, അലന്‍ ബാബു, ഏലിയാസ് എം  ഷാജി, സാല്‍മണ്‍ ആന്റണി എന്നിവരാണ് ഡിസ്‌പെന്‍സറിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അയ്യായിരം രൂപ നിര്‍മാണച്ചെലവു വരുന്ന ഡിസ്‌പെന്‍സറുകള്‍ കോളേജ് അധികൃതരുടെ സഹായത്തോടു കൂടിയാണ് നിര്‍മിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com