കൊല്ലം; ലോക്ക്ഡൗൺ ലംഘിച്ച് വനിത സുഹൃത്തിന്റെ വീട്ടിലെത്തിയ അഭിഭാഷകനെതിരെ കേസെടുത്തു. തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയായ ക്രിമിനല്‍ അഭിഭാഷകനായ വള്ളക്കടവ് ജി മുരളീധരന് എതിരെയാണ് കൊല്ലം ചാത്തന്നൂര്‍ പൊലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കി.
നിരോധനാജ്ഞയും ട്രിപ്പിൽ ലോക്ക്ഡൗണുമുള്ള ചാത്തന്നൂരിലേക്കാണ് അഭിഭാഷകൻ എത്തിയത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറ് പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നു പോകുന്നത് നാട്ടുകാര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കലക്ടര്‍ ചാത്തന്നൂർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിര്‍ദേശിക്കുകയായിരുന്നു.
അതിനിടെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നു അഭിഭാഷകന്‍ മുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചു. ചാത്തന്നൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് പരിശോധിച്ച് അഭിഭാഷകൻ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പാക്കി. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു കേസെടുത്ത പൊലീസ് കാറും കസ്റ്റഡിയിലെടുത്തു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരില്‍ എത്തിയതെന്നുമാണ് അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ