മലപ്പുറം: ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ഫുട്ബോള്‍ കളിച്ച യുവാക്കൾ കുടുങ്ങി. ഗ്രാമപ്രദേശത്തെ മൈതാനത്ത് ഫുട്ബോൾ മത്സരം സംഘടിപ്പിച്ച യുവാക്കള്‍ ഡ്രോണ്‍ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. മലപ്പുറം വണ്ടൂരിനടുത്ത് പോരൂരിലാണ് ഇരുപതിലധികം ചെറുപ്പക്കാര്‍ ലോക്ക്ഡൗൺ ലംഘിച്ച് ഒരു മാസത്തിലധികമായി ഫുട്ബോള്‍ കളിച്ചത്.
ലോക്ക്ഡൗണിന്റെ ഭാഗമായി പോരൂര്‍ പൂത്രക്കോവ് പൂക്കടംപാടം വഴി റോന്തു ചുറ്റുമ്പോഴാണ് കൂട്ടം ചേര്‍ന്നുളള യുവാക്കളുടെ ശബ്ദം ശ്രദ്ധയില്‍പ്പെട്ടത്. കൈവശമുണ്ടായിരുന്ന ഡ്രോണ്‍ ക്യാമറ പറത്തി നോക്കിയതോടെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നു. അപ്രതീക്ഷിതമായി പറന്നു വരുന്ന ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രൗണ്ടില്‍ നിന്ന് ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെട്ടു.
ലോക്ക്ഡൗൺ അവഗണിച്ചുകൊണ്ട് എല്ലാ ദിവസവും മൈതാനത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫുട്ബോള്‍ കളിച്ചിരുന്നതായി പിന്നാലെ നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തി. കൂട്ടം കൂടി പന്തു കളിക്കരുതെന്ന് പലരും വിലക്കിയെങ്കിലും ചെറുപ്പക്കാര്‍ അവഗണിക്കുകയായിരുന്നു. ഫുട്ബോള്‍ കളിച്ച എല്ലാവരുടേയും പേരു വിരങ്ങള്‍ ശേഖരിച്ച് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ