തിരുവനന്തപുരം: കോവിഡിനിടെ സംസ്ഥാന സര്‍ക്കാർ ധൂർത്ത് നടത്തുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് സുരക്ഷ മുൻ നിർത്തിയാണ്. സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാണിത്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾ ഹെലികോപ്ടറുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും 'നാം മുന്നോട്ട് ' എന്ന ടെലിവിഷൻ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകും. കേന്ദ്രസര്‍ക്കാര്‍ ഡി എ മരവിപ്പിച്ചതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെടും. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും ഡി എ പിടിക്കുന്ന നിലപാട് സ്വീകരിച്ചു. രാജസ്ഥാനില്‍ ശമ്പളം പിടിക്കാന്‍ എടുത്ത തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപദേഷ്ടാക്കളുടെ പേരിലുളള ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ല. പ്രതിപക്ഷം പൊള്ളയായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. എത്രയോ വാഹനങ്ങള്‍ കാലഹരണപ്പെട്ടിട്ടും അപൂര്‍വമായി മാത്രമാണ് പുതിയത് സര്‍ക്കാര്‍ വാങ്ങുന്നത്. ബാലിശമായ ആരോപണമായതുകൊണ്ടാണ് ഇതിനോട് പ്രതികരിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ