തിരുവനന്തപുരം: മുഴുവൻ പേരും കോവിഡ് മുക്തി നേടിയ സാഹചര്യത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട്സ്പോട്ടുകൾ വെട്ടിചുരുക്കി കലക്ടർമാർ ഉത്തരവിറക്കി. ജില്ലയിലെ എല്ലാ ഹോട്ട്സ്പോട്ടുകളും റദ്ദാക്കുന്നതായി തിരുവന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹോട്ട്സ്പോട്ട് പട്ടികയിൽപ്പെടുത്തിയ നെയ്യാറ്റിൻകര പഞ്ചായത്ത് അടക്കമുള്ള ഇടങ്ങളിൽ ഇനി കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല.
കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന നാല് കോവിഡ് രോഗികളുടേയും ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ പട്ടിക ജില്ലാ ഭരണകൂടം വെട്ടിച്ചുരുക്കിയത്. 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി.
ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകളെയാണ് ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്. ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ റദ്ദാക്കിയതായി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയ പഞ്ചായത്തുകളും വാർഡുകളും. കിഴക്കോത്ത് (12 വാർഡ്), വേളം (16), ആയഞ്ചേരി (രണ്ട്), ഉണ്ണികുളം (ആറ്), മടവൂർ (ആറ്), ചെക്യാട് (10), തിരുവള്ളൂർ (14), നാദാപുരം (15), ചങ്ങരേത്ത് (മൂന്ന്), കായക്കൊടി (ആറ്, ഏഴ്, എട്ട്), എടച്ചേരി (16), ഏറാമല (രണ്ട്).
അതേസമയം ജില്ലയിൽ ഹോട്ട്സ്പോട്ടുകളായി തുടരുന്ന കോടഞ്ചേരി, അഴിയൂർ പഞ്ചായത്തുകളിലും വടകര മുൻസിപ്പാലിറ്റി, കോഴിക്കോട് കോർപറേഷനിലെ വാർഡ് 42 മുതൽ 45 വരെയും വാർഡ് 54 മുതൽ 56 വരെയുമുള്ള സ്ഥലങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കലക്ടർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ