ഇടുക്കി: അന്തരിച്ച ഇടുക്കി മുൻ ബിഷപ്പ് മാർ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ഇന്ന്. സർക്കാർ നിർദ്ദേശം മുൻനിർത്തി കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്കാരം. പൊതുദർശനം ഒഴിവാക്കി.
സിറോ മലബാർ സഭ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലാണ് സംസ്കാര ശുശ്രൂഷകൾ. ഉച്ചയ്ക്ക് രണ്ടരക്കാണ് ചടങ്ങുകൾ. കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുക്കുക. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംഎം മണിയും ജില്ലാ കളക്ടറും പങ്കെടുക്കും.
കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണം സമിതിയുടെ രക്ഷാധികാരിയായിരുന്നു.2003 മുതല്‍ 2018 വരെ ഇടുക്കി രൂപതയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 75 വയസ് കഴിഞ്ഞപ്പോള്‍ 2018ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. ഗാഡ്‌കില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിര്‍ണായക നിലപാട് സ്വീകരിച്ച അദ്ദേഹം, ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കായി മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയും എത്തിയിരുന്നു.
ലോക്ക് ഡൗണ്‍ കാലയളവിൽ പൊതുദർശനം നടത്താനുള്ള തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. സർക്കാരിന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊതുദർശനം ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ