പ്രവാസികള്‍ തിരികെ നാട്ടിലേക്ക് : കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും വ്യാഴാഴ്ച വിമാനങ്ങളെത്തും

അബുദാബി - കൊച്ചി, ദുബായ് - കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക
പ്രവാസികള്‍ തിരികെ നാട്ടിലേക്ക് : കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും വ്യാഴാഴ്ച വിമാനങ്ങളെത്തും

അബുദാബി: കോവിഡിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുന്നു. ഇവരെയും കൊണ്ട് യുഎഇ യില്‍ നിന്ന്  രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും. ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യുഎഇയിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. അബുദാബി - കൊച്ചി, ദുബായ് - കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ടവരെ എംബസിയില്‍ നിന്ന് ഫോണ്‍ അല്ലെങ്കില്‍ ഇ-മെയില്‍ വഴി ബന്ധപ്പെടും. തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് വാങ്ങാന്‍ ഇവരോട് നിര്‍ദേശിക്കും. യാത്രാ  ടിക്കറ്റ് വെബ്സൈറ്റ്, ട്രാവല്‍സ് വഴി ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്ന് എംബസി അധികൃതര്‍ അറിയിച്ചു. അബുദാബി - കൊച്ചി റൂട്ടിലേക്ക് ഒരു ടിക്കറ്റിന് 13,000 രൂപയാണ് ഏകദേശ നിരക്ക്. യാത്ര ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടതുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച മുതല്‍ എല്ലാ ദിവസവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് ഉണ്ടാകും. എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി പേരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്. കോവിഡ് ലക്ഷണം ഇല്ലാത്തവരെ മാത്രമേ കൊണ്ട് വരുകയുള്ളു. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. തുടര്‍ന്ന് 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആശുപത്രിയിലോ, പ്രത്യേകമായി സജ്ജീകരിക്കുന്ന സ്ഥലനങ്ങളിലോ ആണ്  ക്വാറന്റൈനില്‍ കഴിയേണ്ടത്. ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ചെലവും പ്രവാസി തന്നെ വഹിക്കണം. 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് തെളിഞ്ഞാല്‍ വീട്ടിലേക്ക് പോകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com