തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്താന്‍ 1,80,540 പേര്‍ നോര്‍ക്കയില്‍ രജിസ്‌ററര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 25410 പേര്‍ക്ക് പാസ് നല്‍കി. അവരില്‍ 3363 പേര്‍ നാട്ടില്‍ മടങ്ങിയെത്തിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലെ തീവ്രബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 10 ജില്ലകളെയാണ് കണ്ടെത്തിയത്. റെഡ് സോണുകളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ ഒരാഴ്ച സര്‍ക്കാര്‍ ഒരു്ക്കുന്ന ക്വാറന്റൈന്‍ സെന്ററില്‍ കഴിയണം. ഏഴു ദിവസം കഴിഞ്ഞാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. അതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അല്ലാത്തവരെ വീടുകളില്‍ പോകാന്‍ അനുവദിക്കും. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയണം. ആരും അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കാന്‍ പാടില്ല. വരുന്നവരുടെ കൈവശം രണ്ടു പാസ് നിര്‍ബന്ധമാണ്. ഒന്ന് പുറപ്പെടുന്ന സംസ്ഥാനത്തെ പാസും, മറ്റൊന്ന് കേരളത്തില്‍ നിന്നുളള പാസും. അതിര്‍ത്തിയില്‍ ചുമതലയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രം മതി. വരുന്നവരെ സ്വീകരിക്കാന്‍ പരിപാടി സംഘടിപ്പിക്കാന്‍ പാടില്ല. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ ട്രെയിന്‍ സര്‍വീസ് ലഭ്യമാക്കാനുളള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അകലെ കഴിയുന്ന വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാനാണ് ആദ്യം ശ്രമിക്കുക. പഞ്ചാബ്, ഹരിയാന തുടങ്ങി ദൂരെയുളള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിഗണന. ഡല്‍ഹി വഴി നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ