വിമാനസമയത്തില്‍ മാറ്റം ; ദോഹ വിമാനം നാളെയില്ല ; കൊച്ചിയിലെത്തുക ഒരു വിമാനം മാത്രം ; യാത്രയ്ക്ക് മുമ്പ് കോവിഡ് ടെസ്റ്റ് ഉണ്ടാകില്ല

നാളെ രാത്രി 10.15 ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയില്‍ നിന്നുള്ള വിമാനത്തിന്റെ സമയം മാറ്റി
ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

കൊച്ചി :  കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. നാളെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നും ഒരു വിമാനം മാത്രമാണ് എത്തുക. അബുദാബിയില്‍ നിന്നുള്ള വിമാനം മാത്രമാണ് എത്തുക. രാത്രി 9.25 ന് ശേഷമാണ് വിമാനം എത്തുക.

നാളെ രാത്രി 10.15 ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയില്‍ നിന്നുള്ള വിമാനത്തിന്റെ സമയം മാറ്റി. ദോഹയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിമാനജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തേണ്ടതിനാലാണ് ഷെഡ്യൂള്‍ മാറുന്നത് എന്നാണ് സൂചന. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

189 സീറ്റുകളുള്ള എയര്‍ ഇന്ത്യയുടെ 737 ബോയിങ് വിമാനമാണ് പ്രവാസികളെ കൊണ്ടുവരാനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ സാമൂഹിക അകലം അടക്കം പരിഗണിച്ച് പരമാവധി 160 ഓളം പേരെ മാത്രമേ കയറ്റാനാകൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നേരത്തെ 200 ഓളം യാത്രക്കാര്‍ ഓരോ സര്‍വീസിലും ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.

അതേസമയം മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് സ്രവപരിശോധന ഉണ്ടാകില്ല. പിസിആര്‍ ടെസ്റ്റ് ഉണ്ടാകില്ലെന്നും, വിമാനത്തില്‍ കയറ്റും മുമ്പ് റാപ്പിഡ് ടെസ്റ്റും തെര്‍മല്‍ സ്‌ക്രീനിങും നടത്തുമെന്നാണ് അറിയിപ്പ്. സൗകര്യം ലഭ്യമാണെങ്കില്‍ പിസിആര്‍ ടെസ്റ്റിന് എംബസികള്‍ക്ക് തീരുമാനിക്കാം എന്നാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com