തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് മാസത്തിൽ റേഷൻ കാർഡ് ഉടമകൾക്കു നൽകുക മൂന്നു തരം അരിയാണ്. പച്ചരി, മട്ട, പുഴുക്കലരി എന്നിങ്ങനെ വേർതിരിച്ചു നൽകാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം. മുൻഗണന വിഭാഗം (പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്ക് 2 രൂപ നിരക്കിലാണ് നൽകുക. ഇതു യഥാക്രമം 2 കിലോ പുഴുക്കലരി, ഒന്നര കിലോ പച്ചരി, അര കിലോ മട്ട എന്നിങ്ങനെയാണു നൽകുക.
എൻപിഎസ് വിഭാഗം (നീല) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണ് നൽകുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയുമായിട്ടാകും വിതരണം ചെയ്യുക.
എൻപിഎൻഎസ് വിഭാഗം (വെള്ള) കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ആകെ 2 കിലോ അരിയാണ് വിതരണം ചെയ്യുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയും എന്ന തരത്തിലാകും.
നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ വീതം അരി അധികമായി ഈ മാസം നൽകും. കിലോയ്ക്ക് 15 രൂപ നിരക്കിലാണ് അരി നൽകുക. 7 കിലോ പുഴുക്കലരിയും 3 കിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം ചെയ്യുക. 10 കിലോ അരി നൽകുമ്പോൾ മട്ട അരി നൽകാൻ നിർദേശമില്ലെന്നു റേഷൻകട ഉടമകൾ പറയുന്നു. മുൻഗണന വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്കു 30 കിലോ അരിയും 5 കിലോ ഗോതമ്പും സാധാരണ പോലെ സൗജന്യമായി നൽകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ