ജോലി തേടി ചെന്നൈയില്‍, ലോക്ക്ഡൗണില്‍ കുടുങ്ങി, നില്‍ക്കക്കള്ളിയില്ലാതെ സൈക്കിള്‍ ചവിട്ടി നാട്ടിലേക്ക്; യുവാവിന്റെ ദുരിത കഥ 

അടൂര്‍ പെരിങ്ങനാട് മുളമുക്ക് ഷാരോണ്‍വില്ലയില്‍ അനീഷ് ഷാജനാണ് ദുരനുഭവം
ജോലി തേടി ചെന്നൈയില്‍, ലോക്ക്ഡൗണില്‍ കുടുങ്ങി, നില്‍ക്കക്കള്ളിയില്ലാതെ സൈക്കിള്‍ ചവിട്ടി നാട്ടിലേക്ക്; യുവാവിന്റെ ദുരിത കഥ 

പത്തനംതിട്ട:  തൊഴില്‍ തേടി ചെന്നൈയില്‍ എത്തി ലോക്ക്ഡൗണില്‍ കുടുങ്ങിയ യുവാവ്, നാട്ടില്‍ തിരിച്ചെത്തിയത് സൈക്കിള്‍ ചവിട്ടി. അടൂര്‍ പെരിങ്ങനാട് മുളമുക്ക് ഷാരോണ്‍വില്ലയില്‍ അനീഷ് ഷാജനാണ് ദുരനുഭവം.

ചെന്നൈയിലെ അക്കൗണ്ട്‌സ് സ്ഥാപനത്തില്‍ നിന്ന് നിയമന ഉത്തരവ് വന്നെങ്കിലും ലോക്ക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാനായില്ല. ലോക്ഡൗണ്‍ തീരും വരെ അവിടെ തങ്ങാന്‍ പറ്റാതെ വന്നതോടെ 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയും ആന്റോ ആന്റണി എംപിയുടെയും പൊലീസുകാരുടെയും കരുണയില്‍ പാസും വാഹനങ്ങളും തരപ്പെടുത്തിയുമാണ് 632 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയത്.

അഭിമുഖത്തിനായി മാര്‍ച്ച് 2നാണ് അനീഷ് ചെന്നൈയിലേക്ക് പോയത്. 3നും 4നുമായിരുന്നു കൂടിക്കാഴ്ച. ഇതില്‍ വിജയിക്കുകയും 23ന് ജോലിക്കായി ഹാജരാകാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. ചെന്നൈയിലുള്ള സഹോദരന്‍ എബീഷിന്റെ കൂടെ താമസിച്ച് ജോലിക്കു പോകാനായിരുന്നു തീരുമാനം. അതിനിടയിലാണ് 24 മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ വിളിക്കുമ്പോള്‍ ജോലിക്ക് എത്തിയാല്‍ മതിയെന്ന് സ്ഥാപനത്തില്‍ നിന്ന് അറിയിപ്പും എത്തി. സഹോദരന്‍ എബീഷിന്റെ ജോലിയും ഇല്ലാതായതോടെ വിഷമത്തിലായി ഈ സഹോദരങ്ങള്‍. ഗതാഗതം പൂര്‍ണമായും നിരോധിച്ചതിനാല്‍ നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു. നിരോധനം നീണ്ടു പോകുന്നതിനാല്‍ അവിടെ തങ്ങുന്നതിനും പ്രയാസം നേരിട്ടു.

അതിനിടെയാണ് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ യാത്രാ ഇളവുകള്‍ വന്നത്. തുടര്‍ന്ന് യുവാവ് ഒഎല്‍എക്‌സ് വഴി സംഘടിപ്പിച്ച സൈക്കിള്‍ ചവിട്ടി ഗൂഗിള്‍ മാപ്പു നോക്കി കഴിഞ്ഞ 4ന് രാവിലെ നാട്ടിലേക്ക് യാത്ര തിരിച്ചു. ഏകദേശം 120 കിലോമീറ്റര്‍ താണ്ടി വൈകിട്ട് 3.30ന് പൊലീസ് പരിശോധനയുള്ള സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ സഹായത്താല്‍ ഒരു ലോറിയില്‍ക്കയറി സൈക്കിള്‍ അതില്‍ കയറ്റി മധുരയിലെത്തി.

വീണ്ടും 2 കിലോമീറ്റര്‍ സൈക്കിളില്‍ പോകവെ ഒരു ലോറിക്ക് കൈകാണിച്ച് അതില്‍ കയറി തേനിയില്‍ എത്തി. വനിതാ പൊലീസ് സഹായിച്ച് മിനി ലോറിയില്‍ കമ്പത്ത് ഇറങ്ങി. വീണ്ടും 20 കിലോമീറ്ററിലേറെ ദൂരം സൈക്കിള്‍ ചവിട്ടി കുമുളിയില്‍ വന്നു. സംസ്ഥാനാതിര്‍ത്തിയായതിനാല്‍ കേരളത്തിലേക്ക് കടക്കണമെങ്കില്‍ പാസ് വേണം. എന്നാല്‍ നേരത്തെ ഓണ്‍ലൈനില്‍ പാസിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഈ ദുരിത കഥ നാട്ടിലുള്ള പള്ളിക്കല്‍ പഞ്ചായത്ത് അംഗം ജോളി സെനന്‍ വഴി ആന്റോ ആന്റണി എംപി അറിഞ്ഞു. എംപിയാണ് കുമളിയില്‍ നിന്ന് പാസും നാട്ടിലെത്താന്‍ ജീപ്പും ലഭ്യമാക്കി കൊടുത്തത്. ഒടുവില്‍ ചൊവ്വാഴ്ച രാത്രി അനീഷ് വീട്ടിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com