പ്രവാസികള്‍ കേരളത്തില്‍;  അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും ആദ്യസംഘമെത്തി 

പ്രവാസികളുമായി അബുദാബിയില്‍ നിന്നു യാത്രതിരിച്ച വിമാനം കൊച്ചിയിലെത്തി
പ്രവാസികള്‍ കേരളത്തില്‍;  അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും ആദ്യസംഘമെത്തി 

കൊച്ചി: പ്രവാസികളുമായി യുഎഇയില്‍ നിന്നു യാത്രതിരിച്ച വിമാനങ്ങള്‍ കേരളത്തിലെത്തി. ആദ്യമെത്തിയത് അബുദാബിയില്‍ നിന്നും യാത്ര തിരിച്ച സംഘമാണ്. 10. 07ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ദുബായില്‍ നിന്നുള്ള വിമാനം 10.32ന് കരിപ്പൂരില്‍ ലാന്റ് ചെയ്തു. 181യാത്രക്കാരാണ് കൊച്ചിയിലിറങ്ങിയ വിമാനത്തില്‍ ഉണ്ടായത്. 182 യാത്രക്കാര്‍ കരിപ്പൂരിലും വിമാനമിറങ്ങി. ഇവരെ കോവിഡ് 19 പിസിആര്‍ പരിശോധനകള്‍ക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും.

എമിഗ്രേഷന്‍ കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് വിമാനം പുറപ്പെട്ടത്. അബുദാബിയില്‍ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും ദുബായില്‍ കോണ്‍സുല്‍  ജനറല്‍ വിപുലും പ്രവാസികളെ യാത്രയാക്കാനെത്തിയിരുന്നു.

എട്ടുമണിയോട് കൂടി നെടുമ്പാശേരി വിമാനത്താവളം അടച്ചു. പ്രവാസികള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കം ഉണ്ടാകാതെ ക്വാറന്റീനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇവര്‍ പോകുന്നതിനായുള്ള പ്രത്യേക ടാക്‌സികളും ആംബുലന്‍സും തയ്യാറാക്കിയിട്ടുണ്ട്.

കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് പിന്നീട് വിടും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍  73, പാലക്കാട്   13, മലപ്പുറം  23, കാസര്‍കോട്  1, ആലപ്പുഴ 15, കോട്ടയം  13, പത്തനംതിട്ട  8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈന്‍ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നവരില്‍ ജില്ലയിലെ 25 പേരെയും കാസര്‍കോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യും. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com