കൊച്ചി: കോവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യാക്കാരെ രാജ്യത്ത് തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും. ഗൾഫിൽ നിന്നും പ്രവാസി മലയാളികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുന്നത്.
സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് വ്യാഴാഴ്ച മുടങ്ങിയ റിയാദ്-കോഴിക്കോട് സര്‍വീസാണ് വെള്ളിയാഴ്ച നടക്കുക. മുംബൈയില്‍നിന്ന് പ്രത്യേക വിമാനം റിയാദില്‍ എത്തിച്ച് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ തയ്യാറായിരിക്കുന്നത്. 240-ലേറെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് ഉപയോഗിക്കുന്നത്. ഇതില്‍ 200 പ്രവാസികളെയാണ് കരിപ്പൂരെത്തിക്കുന്നത്. രാത്രി 8.30-ന് കോഴിക്കോട്ടെത്തുന്ന വിധത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
പ്രാദേശിക സമയം നാലരയോടെ വിമാനം ബഹ്റൈനിൽ നിന്ന് പുറപ്പെടും. വിമാനം രാത്രി 10.40 ഓടെ കൊച്ചിയിലെത്തും. യാത്ര ചെയ്യാന്‍ അറിയിപ്പ് ലഭിച്ചവര്‍ അഞ്ച് മണിക്കൂര്‍ മുമ്പേ വിമാനത്താവളങ്ങളിലെത്തണം. റാപ്പിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. ഇന്നലെ എത്തിയവരിൽ 17 പേരെ കളമശ്ശേരിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 17 പേരാണ് ഉള്ളത്. ഇവരെ രാത്രി ഒന്നരയോടെയാണ് ക്യാമ്പിലെത്തിച്ചത്. ഇവരുടെ പരിശോധനകളെല്ലാം പൂർത്തിയാക്കിയാണ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ