ദുബായ്: കോവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് പുറപ്പെടുന്നത് രണ്ടുവിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്ര തിരിക്കും.
ബഹ്‌റൈനിൽനിന്നുള്ള രണ്ടാം വിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് ഉണ്ടാകുക.പ്രാദേശിക സമയം വൈകീട്ട് 4.30-നാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടുക. ഇന്ത്യൻ സമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും.
ഗർഭിണികൾ, ജോലിനഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് പട്ടികയിൽ ഇടംപിടിച്ചവരിൽ അധികവും. എല്ലാ യാത്രക്കാർക്കുമുള്ള ടിക്കറ്റുകൾ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്.
ആദ്യഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് രണ്ട് വിമാനങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 13,000-ത്തിലധികം പേരാണ് ഇന്ത്യൻ എംബസിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ദുബായിൽനിന്ന് കണ്ണൂരിലേക്ക് വിമാന സർവീസുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ