സംസ്ഥാനത്ത് കോവിഡ് മുക്ത ജില്ലകളുടെ എണ്ണം അഞ്ചായി ചുരുങ്ങി: പട്ടിക ഇങ്ങനെ 

ഒരു ഘട്ടത്തില്‍ കോവിഡ് ബാധിതര്‍ ആരും തന്നെ ചികിത്സയില്‍ ഇല്ലാത്ത ജില്ലകളുടെ എണ്ണം എട്ടായി ഉയര്‍ന്നിരുന്നു
സംസ്ഥാനത്ത് കോവിഡ് മുക്ത ജില്ലകളുടെ എണ്ണം അഞ്ചായി ചുരുങ്ങി: പട്ടിക ഇങ്ങനെ 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മുക്ത ജില്ലകളുടെ എണ്ണം കുറഞ്ഞു. ഒരു ഘട്ടത്തില്‍ കോവിഡ് ബാധിതര്‍ ആരും തന്നെ ചികിത്സയില്‍ ഇല്ലാത്ത ജില്ലകളുടെ എണ്ണം എട്ടായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും മലയാളികള്‍ കൂട്ടത്തോടെ നാട്ടില്‍ എത്തിയതോടെ, കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് മുക്ത ജില്ലകളുടെ എണ്ണം അഞ്ചായി ചുരുങ്ങി.

ഇന്നലെ ഏഴു ജില്ലകളായിരുന്നു കോവിഡ് മുക്ത ജില്ലകള്‍. ഇന്ന് പാലക്കാടും കാസര്‍കോടും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോവിഡ് മുക്ത ജില്ലകളുടെ എണ്ണം അഞ്ചായത്. ആറാം തീയതിയാണ് കോവിഡ് മുക്തമായ ജില്ലകളുടെ എണ്ണം എട്ടായത്. അതായത് കോവിഡ് ചികിത്സയില്‍ കഴിയുന്ന ജില്ലകളുടെ എണ്ണം ആറായി എന്ന് ചുരുക്കം.

നിലവില്‍ കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് കോവിഡ് ബാധിതര്‍ ചികിത്സയില്‍ കഴിയുന്ന ജില്ലകള്‍. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട എന്നി ജില്ലകളാണ് നിലവില്‍ ആരും തന്നെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഇല്ലാത്ത ജില്ലകള്‍.

കാസര്‍കോട്ട് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പുറമേ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുളള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് മൊത്തം 7 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം വന്നത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 187 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3791 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്നലെ വരെ 1307 പേരാണ് വിദേശത്തു നിന്നും വന്നത് അതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭണികളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com