നഴ്‌സസ് ദിനത്തില്‍ കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവുമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും മെഡിമിക്‌സും

ഒരുമനുഷ്യന് സ്വാന്തനവും സഹായവും നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുകയാണെങ്കില്‍ അത് രോഗിയായിരിക്കുമ്പോഴാണ് വേണ്ടതെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍
നഴ്‌സസ് ദിനത്തില്‍ കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവുമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും മെഡിമിക്‌സും

കൊച്ചി: ലോക നഴ്‌സസ് ദിനത്തില്‍ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ കോവിഡ് ബാധിതരെ പരിചരിച്ച നഴ്‌സുമാരെയാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും മെഡിമിക്‌സും സംയുക്തമായി ആദരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉദ്്ഘാടനം ചെയ്തു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗം തടയുന്നതിനായും രോഗികളെ നേരിട്ട് പരിചരിക്കുന്നതിനുമായി നഴ്‌സുമാര്‍ നടത്തുന്ന ത്യാഗനിര്‍ഭരമായ പ്രവര്‍ത്തം കൊണ്ടാണ് ലോകത്ത് കോവിഡിനെതിരെ നമുക്ക് മുന്നോട്ട് പോകാനാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു മനുഷ്യന്‍ ദുര്‍ബലനാകുന്നത് അവന് രോഗം ബാധിക്കുമ്പോഴാണ്. മാനസികമായും ശാരീരികമായും എത്ര പണക്കാരാനായാലും പാവപ്പെട്ടവനായാലും രോഗബാധിതനായാല്‍ അവന്‍ മാനസികമായി തകര്‍ന്നുപോകും. ഒരുമനുഷ്യന് സ്വാന്തനവും സഹായവും നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുകയാണെങ്കില്‍ അത് രോഗിയായിരിക്കുമ്പോഴാണ് വേണ്ടതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശമടങ്ങിയ ഫലകം നഴ്‌സുമാര്‍ക്ക് മന്ത്രി സമ്മാനിച്ചു. 

ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്‍കിയ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെയും മെഡിമിക്‌സിനെയും മന്ത്രി അഭിനന്ദിച്ചു. ഒരു പത്രമെന്നത് പൊതുജനങ്ങളുടെ ശബ്ദമാണ്. കോവിഡിനെ കുറിച്ച് അവബോധം പകരുന്നതിനായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന പത്രം
അസാധാരണമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പത്രത്തിനൊപ്പം മാസ്‌ക് വിതരണം ചെയ്ത നടപടിയെയും മന്ത്രി അഭിനന്ദിച്ചിരുന്നു.

ചടങ്ങില്‍ മെഡിക്കല്‍ കോളജ്  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി അനില്‍ കുമാര്‍, ഡോ. ഗണേശ് മോഹന്‍, മെഡിമിക്‌സ് ഡെപ്യൂട്ടി മാനേജര്‍ സെല്‍ബിന്‍ മാത്യു, നന്ദു കലേഷ്, ബിനോയ് പി ഡാനിയേല്‍, കേരള സര്‍ക്കാര്‍ നഴ്‌സസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെഡി മേരി എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com