സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ; 175 യാത്രക്കാര്‍ മാത്രം; ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറ; ക്രമീകരണങ്ങള്‍ ഇങ്ങനെ

സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ; 175 യാത്രക്കാര്‍ മാത്രം; ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറ; ക്രമീകരണങ്ങള്‍ ഇങ്ങനെ


കൊച്ചി:  മെയ് 17ന് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് നടത്താനുള്ള തയ്യാറെടുപ്പുകളില്‍ കൊച്ചി മെട്രോ. ടിക്കറ്റിങ്ങിന് കോണ്‍ടാക്ട് ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര.

ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഘട്ടത്തിലും തീവണ്ടികള്‍ ഓടാന്‍ തുടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കൊച്ചി മെട്രോയും സര്‍വ്വീസിന് തയ്യാറെടുക്കുന്നത്. ഇതിനായി കൃത്യമായ മുന്‍കരുതലുകളും ക്രമീകരണവും സജ്ജമാക്കുകയാണ് മെട്രോ. ഇതിന്റെ ഭാഗമായി ടിക്കറ്റിങ്ങിന് കോണ്‍ടാക്ട് ലെസ് സംവിധാനം ഏര്‍പ്പെടുത്തും. പണം പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ പ്രത്യേക മെഷീനില്‍ ടിക്കറ്റ് ലഭിക്കും. നേരത്തെ കുടുംബശ്രീ അംഗങ്ങളെ നിയോഗിച്ച് പ്രത്യേക കൗണ്ടര്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പന.

ഇതിനൊപ്പം പ്രധാന ഇടപ്പള്ളി,കലൂര്‍ സ്‌റ്റേഡിയം തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ഒരാഴ്ച കൊണ്ട് സ്‌റ്റേഷനുകളില്‍ ഇത് സജ്ജമാക്കും. മറ്റു സ്‌റ്റേഷനുകളിലും തെര്‍മല്‍ സ്‌കാനറുകള്‍ വെച്ചുള്ള പരിശോധനയുണ്ടാകും. ട്രെയിനിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ക്രമീകരിക്കും.

ശരാശരി 175 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്ലാ ദിവസവും ട്രെയിന്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ മാര്‍ച്ച് 20 മുതല്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചെയ്യേണ്ട അറ്റകുറ്റപ്പണികളും മറ്റും ചെയ്തു തീര്‍ക്കുന്ന തിരക്കിലായിരുന്നു കൊച്ചി മെട്രോ. റെഡ്‌സോണ്‍ അല്ലാത്ത പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ സര്‍വ്വീസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com