തിരുവനന്തപുരം: സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകളിൽ ജൂൺ ഒന്നിനുതന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷത്തെ കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരവസരം കൂടി ജൂൺ മാസത്തിൽ നൽകും.
ജൂൺ 13, 14 തീയതികളിൽ മൂന്ന്, അഞ്ച് വർഷ എൽഎൽബി പരീക്ഷകൾ നടത്തും. ജൂൺ 21ന് എംബിഎ, ജൂലായ് നാലിന് എംസിഎ പരീക്ഷകളും ഓൺലൈൻ മുഖേന നടത്തും.
പോളിടെക്‌നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള എൻജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം. പോളി ടെക്‌നിക്ക് വിദ്യാർഥികൾക്ക് വീടിന് അടുത്തുള്ള പോളി ടെക്‌നിക്കുകളിൽ പരീക്ഷ എഴുതാനുള്ള അവസരം നൽകും. പോളി ടെക്‌നിക് കോളജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യ വാരം ആരംഭിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ