ആവശ്യക്കാർ കുപ്പിയുമായി വരണം, പാഴ്‌സല്‍ മാത്രം ; സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്നു തുറക്കും

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല
ആവശ്യക്കാർ കുപ്പിയുമായി വരണം, പാഴ്‌സല്‍ മാത്രം ; സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്നു തുറക്കും

തിരുവനന്തപുരം : ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനസമയം. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ളു വരെ വാങ്ങാം. ഷാപ്പില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. പാഴ്‌സല്‍ വാങ്ങാന്‍ മാത്രമാണ് അനുവദിക്കുക.

കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം. ഒരുസമയം ക്യൂവില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടാകരുത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കാവൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് സര്‍ക്കാര്‍ കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. 3590 കള്ളുഷാപ്പുകളാണ് സംസ്ഥാനത്ത് ഉള്ളത്. കള്ളുഷാപ്പുകളിൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ക‍ർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണ‍ർ ഉദ്യോ​ഗസ്ഥർക്ക് നി‍ർദേശം നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com