കോഴിക്കോട്: ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് വടകര സ്വദേശിയായ 37കാരന്. ബഹ്റൈനിൽ നിന്നു ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നാട്ടിലെത്തിയതാണ് ഇദ്ദേഹം. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.
ഇതോടെ ജില്ലയിൽ ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 25 ആയി. അതിൽ 24 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതു കൂടാതെ ഒരു മലപ്പുറം സ്വദേശിയും മെഡിക്കൽ കോളജിൽ പോസിറ്റീവായി ചികിത്സയിലുണ്ട്.
ഇന്ന് 59 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2518 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2389 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2357 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 129 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 388 പേർ ഉൾപ്പെടെ 3871 പേർ കോഴിക്കോട് ജില്ലയിൽ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു. ഇതുവരെ 23,173 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് വന്ന 13 പേർ ഉൾപ്പെടെ 24 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് നാല് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ജില്ലയിൽ ഇന്ന് വന്ന 37 പേർ ഉൾപ്പെടെ ആകെ 277 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 123 പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററുകളിലും 149 പേർ വീടുകളിലുമാണ്. അഞ്ച് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 40 പേർ ഗർഭിണികളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ