കൽപ്പറ്റ: വയനാട്ടില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്കയുണർത്തുന്നു. ജില്ലയില്‍ കോയമ്പേട് നിന്നുള്ള രോഗ വ്യാപനം തുടരുകയാണ്. ഇന്ന് നാല് പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മകളും അഞ്ച് വയസുള്ള പേരക്കുട്ടിയുമാണ് രോഗം ബാധിച്ച രണ്ട് പേർ. ഇതോടെ ഇയാളുടെ കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇയാളില്‍ നിന്ന് രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട മാനന്തവാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കും രോഗം പകർന്നിട്ടുണ്ട്. സംസ്ഥാനത്താദ്യമായാണ് പൊലീസുദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ട്രക്ക് ഡ്രൈവറില്‍ നിന്ന് രോഗം ബാധിച്ചവരുടെ എണ്ണം പത്തായി ഉയരുകയും ചെയ്തു.
ട്രക്ക് ഡ്രൈവറില്‍ നിന്ന് രോഗം പകർന്ന യുവാവുമായി മാനന്തവാടി സ്റ്റേഷനില്‍ വച്ച് സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാരാണ് മറ്റു രണ്ട് പേർ. ഇവർ മലപ്പുറം, കണ്ണൂർ സ്വദേശികളാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും നേരത്തെ തയാറാക്കിയ സമ്പർക്കപ്പട്ടികയിലുള്ളവരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതും ഉദ്യോഗസ്ഥർക്കടക്കം രോഗം ബാധിക്കുന്നതുമാണ് ആശങ്ക ഉയർത്തുന്നത്. ജില്ലയില്‍ വച്ച് ഇതുവരെ 15 പേർക്കാണ് രോഗം പകർന്നത്. ഇതില്‍ 12 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മൂന്ന് പേർ നേരത്തെ ചികിത്സ പൂർത്തിയാക്കി മടങ്ങിയിരുന്നു. നിലവില്‍ ഒൻപത് പേർ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ