വസ്തു ബ്രോക്കർ, ബിസിനസുകാരൻ, ലോറി മുതലാളി തുടങ്ങി പല വേഷങ്ങളിൽ ; കെണി വെച്ച് നാലാംഭാര്യ ; അഞ്ചാം കല്യാണത്തിനെത്തിയ വിവാഹത്തട്ടിപ്പു വീരൻ ഒടുവിൽ കുടുങ്ങി

കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ്കുട്ടി (50) യാണ് പിടിയിലായത്
വസ്തു ബ്രോക്കർ, ബിസിനസുകാരൻ, ലോറി മുതലാളി തുടങ്ങി പല വേഷങ്ങളിൽ ; കെണി വെച്ച് നാലാംഭാര്യ ; അഞ്ചാം കല്യാണത്തിനെത്തിയ വിവാഹത്തട്ടിപ്പു വീരൻ ഒടുവിൽ കുടുങ്ങി

ആലപ്പുഴ : അഞ്ചാം വിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പു വീരൻ ഒടുവിൽ കുടുങ്ങി. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ്കുട്ടി (50) യാണ് പിടിയിലായത്. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന ഖാലിദിനെ നാലാം ഭാര്യയാണ് പൊലീസിന്റെ സഹായത്തോടെ കുടുക്കിയത്.

കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയുമായി ബുധനാഴ്ച വൈകീട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങിവന്നപ്പോഴാണ് ഇയാൾ നാലാം ഭാര്യയായ തൃശ്ശൂർ ചാവക്കാട് വടക്കേക്കാട് സ്വദേശിനി പൊലീസുകാർക്കൊപ്പം സ്ഥലത്തെത്തിയത്. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന ഖാലിദ്കുട്ടി ലോറി ഉടമയാണെന്ന് പറഞ്ഞാണ് അഞ്ചാം വിവാഹത്തിനൊരുങ്ങിയത്.  അറസ്റ്റിലായ ഖാലിദ്കുട്ടിയെ തൃശ്ശൂർ വടക്കേക്കാട് പൊലീസിന്‌ കൈമാറി.

വസ്തു ബ്രോക്കർ, സ്വന്തം ബിസിനസ്, ലോറി മുതലാളി തുടങ്ങിയ പല വേഷങ്ങളിലാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്. മുൻപത്തെ നാലുവിവാഹങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ വൈവാഹിക സൈറ്റുകൾ വഴിയാണ് നിർധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാൾ ബന്ധമുണ്ടാക്കുന്നതെന്ന് തട്ടിപ്പിനിരയായ നാലാംഭാര്യ പറഞ്ഞു. ഒന്നരവർഷം മുൻപാണ് ഇവരെ വിവാഹം കഴിച്ചത്. മൂന്നുമാസത്തിനുശേഷം എട്ടുപവന്റെ സ്വർണാഭരണങ്ങളും 70,000 രൂപയും തട്ടിയെടുത്തശേഷം മുങ്ങി.

പെരിന്തൽമണ്ണയിൽ ബിസിനസാണെന്നാണ് ഈ യുവതിയെയും വീട്ടുകാരെയും ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർ വടക്കേക്കോട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് പ്രതി ഇപ്പോൾ അറസ്റ്റിലായത്. കൊട്ടിയം സ്വദേശിനിയെയാണ് ഖാലിദ് ആദ്യം വിവാഹം കഴിച്ചത്. തുടർന്ന് പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിലും വിവാഹത്തട്ടിപ്പു നടത്തി. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com