എ സി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല; 26വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

വാളയാറിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ അനില്‍ അക്കര എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിരുന്നതായി ബോര്‍ഡ് വിലയിരുത്തി.
എ സി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല; 26വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തൃശൂര്‍: മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. വാളയാറിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ അനില്‍ അക്കര എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിരുന്നതായി ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ ഈ മാസം 26 വരെ മന്ത്രി എല്ലാ പൊതുപരിപാടികളും ഒഴിവാക്കണം

വാളയാര്‍ ചെക്ക് പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ യുഡിഎഫ് ജനപ്രതിനികളോട് ക്വാറന്റൈനില്‍ പോകാന്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.  പ്രവാസികളുമായി ഇടപെടുകയും അനില്‍ അക്കര പങ്കെടുത്ത യോഗത്തിലുണ്ടാവുകയും ചെയ്ത മന്ത്രി എ സി മൊയ്തീനെ ക്വാററന്റൈനില്‍ നിന്ന് ഒഴിവാക്കിയത് രാഷ്രീയ വിവേചനമാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്!ച ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.  

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ് മന്ത്രി ഉള്‍പ്പെടുകയെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. യോഗത്തില്‍ മന്ത്രി എ സി  മൊയ്തീനും ജില്ലാ കലക്ടര്‍ എസ് ഷാനവാസും മറ്റ് ജനപ്രതിനിധികളും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വാറന്‍ന്റൈന്‍ ഒഴിവാക്കിയെങ്കിലും യോഗത്തില്‍ പങ്കെടുത്ത ജില്ലയിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെയുളളവര്‍ മുഴുവന്‍ സമയവും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്നും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന അനില്‍ അക്കര രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയോ പൊസിറ്റീവ് ആവുകയോ ചെയ്താല്‍ ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പുറമെ ടി എന്‍ പ്രതാപന്‍ എം പി പങ്കെടുത്ത പരിപാടിയിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകുന്നതിനെക്കുറിച്ചും മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു. ഇതില്‍ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാധ്യതയുള്ള ദ്വിതീയ സമ്പര്‍ക്കപ്പട്ടികയിലാണ് ഉള്‍പ്പെടുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com