തിരുവനന്തപുരം: ജില്ലാ ജഡ്ജിക്കു കോവിഡ്കാല സൗജന്യ കിറ്റ് നിഷേധിച്ച റേഷൻ കട പൂട്ടിച്ചു. ഡി സുകുമാരൻ ലൈസൻസിയായ കരിക്കകത്തെ 223ാം നമ്പർ റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ ജഡ്ജിയുടെ വീട്ടിൽ കിറ്റ് എത്തിച്ചു കടയുടമ തടിയൂരി.
കാസർകോട് ജില്ലാ ജഡ്ജി എസ്എച്ച് പഞ്ചാപകേശന്റെ പരാതിയെ തുടർന്നാണ് റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കിയത്. രാവിലെ ഭാര്യക്കൊപ്പം കിറ്റു വാങ്ങാൻ എത്തിയ ജഡ്ജിയോട് സ്റ്റോക്ക് ഇല്ലെന്നു പറഞ്ഞു മടക്കിവിട്ടു.
വീട്ടിൽ എത്തിയ ജഡ്ജി ഇ പോസ് കേരള സൈറ്റിൽ കടയുടെ ലൈസൻസ് നമ്പർ നൽകി പരിശോധിച്ചപ്പോൾ 234 കിറ്റുകൾ ഉണ്ടെന്നു കണ്ടു. തട്ടിപ്പു തിരിച്ചറിഞ്ഞ ഇദ്ദേഹം സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരെ ഫോണിൽ പരാതി അറിയിച്ചു. മിനിറ്റുകൾക്കകം താലൂക്ക് സപ്ലൈ ഓഫീസർ സ്ഥലത്തെത്തി ലൈസൻസ് റദ്ദാക്കി റേഷൻ കട പൂട്ടിച്ചു. വെള്ള കാർഡുകാർക്ക് ഇന്നലെ മുതലാണ് കിറ്റ് വിതരണം ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ