'ഉംപുണ്‍' കരുത്താര്‍ജ്ജിക്കുന്നു ; അതി തീവ്ര ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക് ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു
'ഉംപുണ്‍' കരുത്താര്‍ജ്ജിക്കുന്നു ; അതി തീവ്ര ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക് ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉംപുണ്‍ ചുഴലിക്കാറ്റായി മാറി. കരുത്താര്‍ജ്ജിക്കുന്ന ചുഴലിക്കാറ്റ് ആറുമണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും. ബംഗാള്‍, ബംഗ്ലാദേശ് തീരത്തിനിടയില്‍ ചുഴലിക്കാറ്റ് നിലം തൊടും. സാഗര്‍, ഹാത്വിയ ദ്വീപുകള്‍ക്കിടയിലാണ് ചുഴലിക്കാറ്റ് നിലം തൊടുക.

അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ ഇതിന്റെ വേഗത 200 കിലോമീറ്ററായിരിക്കും. ചൊവ്വാഴ്ച രാത്രിയോടെ ഇത് ഇന്ത്യന്‍ തീരത്തെത്തും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 നിലവില്‍ ചെന്നൈ തീരത്തിന് 700 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരള തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com