അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളടക്കം എല്ലാം; നവീകരിച്ച വെബ് പോർട്ടലുമായി പൊലീസ്

അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളടക്കം എല്ലാം; നവീകരിച്ച വെബ് പോർട്ടലുമായി പൊലീസ്
അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളടക്കം എല്ലാം; നവീകരിച്ച വെബ് പോർട്ടലുമായി പൊലീസ്

തിരുവനന്തപുരം: കേരളാ പൊലീസിന്റെ നവീകരിച്ച വെബ്‌സൈറ്റ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തില്‍ തന്നെ നവീകരിച്ച വെബ്‌സൈറ്റും ലഭിക്കും. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണ് സൈറ്റ് തയ്യാറാക്കിയത്.

പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നവീകരിച്ച വെബ്‌സൈറ്റില്‍ പ്രത്യേകമായി വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞിരിക്കേണ്ട വകുപ്പുതല ഉത്തരവുകളും സര്‍ക്കുലറുകളും ലോഗിന്‍ ചെയ്ത് മാത്രമേ കാണാന്‍ കഴിയൂ. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യാം. നിലവിലുള്ള വെബ്‌സൈറ്റിലെ വിവരങ്ങള്‍ പുതിയ വെബ്‌സൈറ്റിലേയ്ക്ക് പൂര്‍ണമായി മാറ്റുന്നതുവരെ പഴയ വെബ്‌സൈറ്റ് old.keralapolice.gov.in എന്ന വിലാസത്തില്‍ ലഭിക്കും. 

നവീകരിച്ച വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ഇനി മുതല്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കും. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ട് കോവിഡ് 19 എന്ന വിഭാഗവും പുതിയ വെബ്‌സൈറ്റില്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

നിയമ നടപടികളുടെ സ്ഥിതി വിവരക്കണക്കുകള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പത്രക്കുറിപ്പുകള്‍, പൊതുജന ബോധവത്കരണം ലക്ഷ്യമാക്കി തയ്യാറാക്കിയ വീഡിയോകള്‍, സാങ്കേതിക വിദ്യ ഉപയോഗിച്ചും അല്ലാതെയും പൊലീസ് നടപ്പിലാക്കിയ സംരംഭങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അവശ്യ സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ എന്നിവയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പുതിയ വെബ്‌സൈറ്റ് നിര്‍മ്മിച്ചത്. പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഉത്തരവുകളും പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും യഥാസമയം വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിന് വേണ്ടി വകുപ്പിന്റെ തന്നെ മറ്റ് ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com