തിരുവനന്തപുരം: മറ്റിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് ഇതുവരെ എത്തിയവരിൽ 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനം വഴി വന്നവരിൽ 53 പേർക്കും കപ്പലിൽ എത്തിയ ആറ് പേർക്കും റോഡ് വഴി വന്നവരിൽ 46 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 74426 പേർ കര- വ്യോമ- നാവിക മാർഗങ്ങളിലൂടെ കോവിഡ് പാസുമായി എത്തിയിട്ടുണ്ട്. ഇവരിൽ 44712 പേർ റെഡ് സോൺ ജില്ലകളിൽ നിന്നാണ്. റോഡ് വഴി എത്തിയത് 63239 പേരാണ്. ഇവരിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം വഴി വന്നവരിൽ 53 പേർക്കും കപ്പലിൽ എത്തിയ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചതായാണ് ഇതുവരെയുള്ള കണക്ക്.
26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് ഇന്നലെ വരെ ആളുകൾ വന്നത്. എത്തിയ 6054 പേരിൽ 3305 പേരെ സർക്കാർ വക ക്വാറന്റൈൻ സംവിധാനത്തിലേക്ക് അയച്ചിട്ടുണ്ട്. 2749 പേരെ ഹോം ഐസൊലേഷനിലേക്കും 123 പേരെ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ സഹോദരങ്ങൾ തുടർച്ചയായി എത്തുമ്പോൾ സ്വാഭാവികമായും രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ധാരണാ പിശകു കൊണ്ട് ഒരാളിലും അലംഭാവം ഉണ്ടായിക്കൂടാ എന്നത് ഉറപ്പു വരുത്താനാണ് ഇത് ഇത്തരത്തിൽ വിശദമായി പറയുന്നത്. ഇത്തരത്തിൽ പറയുന്നതിന്റെ അടിസ്ഥാനം നമ്മുടെ നാട്ടിൽ എല്ലാവർക്കും സുരക്ഷയുണ്ടാകണം എന്നതുകൊണ്ട് തന്നെയാണ്. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിലർ വളച്ചൊടിക്കുന്നത് കണ്ടു. അതിൽ സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ