തൃശൂർ: ടിക് ടോക്ക് കല്യാണത്തിനു ശേഷം ബൈക്കിൽ പാഞ്ഞ യുവാവിനെ പൊലീസ് പൊക്കി. ലോക്ഡൗൺ ലംഘിച്ച് ആഡംബര ബൈക്കിൽ ഇറങ്ങിയ യുവതിയും യുവാവും പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ വാഹന നമ്പർ ഉപയോഗിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്നത് ഭാര്യയാണെന്നും ടിക് ടോക്കിൽ വിവാഹം നടത്തിയ ശേഷം മടങ്ങുന്ന വഴിയായിരുന്നു എന്നുമായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ ബൈക്കോടിച്ച സമയത്തു താനിട്ട ഷർട്ട് അണിയിച്ചു സുഹൃത്തിനെയാണ് ആദ്യം പൊലീസിന് മുന്നിൽ ഹാജരാക്കിയത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് കാലുമാറി. യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് കല്ല്യാണ കഥ എത്തിയത്.
ബെംഗളൂരുവിൽ നഴ്സിങ് പഠിക്കുന്ന വിദ്യാർഥിനിയുമായി ഇയാൾ സമൂഹ മാധ്യമമായ ടിക് ടോക്കിലൂടെ പരിചയത്തിലായി. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. യുവാവിനു വിവാഹപ്രായമെത്തും വരെ കാത്തിരുന്ന ഇവർ ടിക് ടോക്കിലെ വിവാഹങ്ങൾ വൈറലാകുന്നതിനാൽ തങ്ങളുടെ വിവാഹവും അങ്ങനെ മതിയെന്നു തീരുമാനിച്ചു. കൊരട്ടി സ്റ്റേഷൻ പരിധിയിലെ പള്ളിയിലെത്തി കയ്യിൽ കരുതിയ മുത്തുമാലകൾ പരസ്പരം അണിയിച്ചാണ് വിവാഹിതരായത്. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും മെഴുകുതിരി കത്തിക്കാൻ മറന്നുപോയതുകൊണ്ട് തിരികെ പള്ളിയിലേക്ക് പോകുകയായിരുന്നെന്നും ഇതിനിടയിലാണ് പൊലീസിന് മുന്നിൽ പെട്ടതെന്നുമായിരുന്നു യുവാവിന്റെ വിശദീകരണം. ഒടുവിൽ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ താക്കീതു ചെയ്ത് വിടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ