കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് ചികിത്സ ആവശ്യമായി വന്നാല്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ സജ്ജം. ആകെ 13000 പേരെ കിടത്തി ചികിത്സിക്കാനാണ് ജില്ലയില്‍ സൗകര്യമുള്ളത്. ഇതില്‍ 7636 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ട്.കളക്ടറേറ്റില്‍ മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്.ജില്ലയിലാകെ 1269 ഐ.സി. യുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതില്‍ 672 ഐ. സി. യുകളും 284 വെന്റിലേറ്ററുകളും ജില്ലയില്‍ നിലവില്‍ ലഭ്യമാണ്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അല്ലാത്തവര്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സൗകര്യമൊരുക്കണം. അതുമല്ലാത്തവരെ മാത്രമേ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാവു. നിരീക്ഷണത്തില്‍ കഴിയുന്നവരോ അവരുടെ കുടുംബാംഗങ്ങളോ രോഗ ലക്ഷണവുമായി ആശുപത്രിയില്‍ എത്തിയാല്‍ അവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ഫലം പോസിറ്റീവ് ആയാല്‍ ഐസൊലേഷന്‍ റൂമുകളില്‍ ചികിത്സ ഉറപ്പാക്കണം.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നിലവില്‍ ദിവസേന 150 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് ശരാശരി 30പേരുടെയും മറ്റുള്ളവരില്‍ നിന്ന് 20 പേരുടെയും സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്.
ജില്ലാ കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കളക്ടര്‍ മാധവിക്കുട്ടി, എസ്. പി. കെ കാര്‍ത്തിക്, ഡി. സി. പി ജി പൂങ്കുഴലി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍, ദേശിയ കുടുംബാരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ . മാത്യൂസ് നുമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ