ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ച പശ്ചിമബംഗാളില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡിനേക്കാള്‍ ഭീകരമായിരുന്നു ഉംപുനെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാള്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രി നേരില്‍ക്കണ്ട് വിലയിരുത്തണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
കൊറോണ വൈറസ് ഭീതിക്കിടെ എത്തിയ ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരം ദുരന്തം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റ് വിതച്ചത്. ജീവഹാനിയ്‌ക്കൊപ്പം ഒട്ടേറെ വീടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഉംപുന്‍ ചുഴലിക്കാറ്റ് വീശിയത്.
ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 84 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ