അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം നൂറായി. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലാണ് ഇത്രയും മലയാളികള്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുഎഇയിലാണ്. കുറച്ചുപേര്‍ മരിച്ചത് ഖത്തറിലുമാണ്.
യുഎഇയില്‍ ഇതുവരെ 62 പേരാണ് മരിച്ചത്. കുവൈത്ത് 18, സൗദി 17, ഒമാന്‍ 2, ഖത്തര്‍ 1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍.ഇന്ന് രണ്ട് മലയാളികളാണ് ഗൾഫിൽ മരിച്ചത്.
സൗദിയിൽ ഇന്ന്കോ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജുബൈലിൽ മരിച്ചു. ഫറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്ദുൽ അസീസ് മണ്ണൂർ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യാർഥം മറ്റൊരു ജീവനക്കാരനുമായി ഒരു വാഹനത്തിൽ ഖഫ്ജിയിൽ പോയി വന്നിരുന്നു. യമനി പൗരനായ സഹയാത്രികന് കോവിഡ് ബാധിച്ച വിവരം അബ്ദുൽ അസീസ് വൈകിയാണ് അറിഞ്ഞത്. രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് അബ്ദുൽ അസീസ് കുഴഞ്ഞു വീഴുകയായിരുന്നു. മുവാസത്ത് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട അബ്ദുൽ അസീസിന്റെ നില വ്യാഴാഴ്ച അൽപം ഭേദപ്പെടുകയും മരുന്നുകളോട് നല്ല നിലയിൽ പ്രതികരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച നില വഷളാവുകയാണുണ്ടായത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി അജ്മാനിൽ മരിച്ചു. അജ്മാൻ ഡാർവിഷ് എഞ്ചിനീയറിങ് ജീവനക്കാരനായിരുന്ന പത്തനംതിട്ട വള്ളംകുളം ജയചന്ദ്രൻ (57) ആണ് മരിച്ചത്. മൂന്ന് ആഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ