മകന്റെ മരണവാർത്തയും കനത്ത ചൂടും, വഴിയിൽ തളർന്നുവീണ് അമ്മ; ഭയം മൂലം അകന്നുമാറി ആളുകൾ 

മലയാളി നഴ്സുമാരും കാർട്ടൂണിസ്റ്റ് സുധീർനാഥിനും ഇടപെട്ടാണ് ചികിത്സ ഉറപ്പാക്കിയത്
മകന്റെ മരണവാർത്തയും കനത്ത ചൂടും, വഴിയിൽ തളർന്നുവീണ് അമ്മ; ഭയം മൂലം അകന്നുമാറി ആളുകൾ 

കന്റെ മരണവാർത്ത അറിഞ്ഞ് ഡൽഹിയിൽ നിന്ന് നാട്ടിലേക്കു വരാൻ ഒരുങ്ങിയ 76 കാരിയുടെ ശ്രമം വിഫലമായി. പത്തനംതിട്ട സ്വദേശിയായ ജെയിൻ സാമുവൽ എന്ന വീട്ടമ്മയാണ് മൂത്തമകൻ തോമസ് സാമുവൽ (സന്തു–50) മരിച്ചതറിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചത്. ടൈറ്റാനിയത്തിന്റെ മുൻ ഫുട്ബോൾ താരമായ സന്തു വെള്ളിയാഴ്ചയാണു മരിച്ചത്. 

ഇളയ മകൻ സുരേഷിന്റെ ഭാര്യ ഷൈനിക്കൊപ്പം ജെയിൻ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്കു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സന്തുവിന്റെ സംസ്കാരം തിങ്കളാഴ്ച കഴിഞ്ഞു. എങ്കിലും ബുധനാഴ്ചത്തെ പ്രത്യേക ട്രെയിനിൽ നാട്ടിലേക്കു പോകാൻ ഇവർ തീരുമാനിച്ചു. പക്ഷെ മെഡിക്കൽ സ്ക്രീനിങ്ങിനെത്തിയ ജെയിൻ കനത്ത ചൂടിൽ തളർന്നു വീണു. 

രോഹിണി സെക്ടർ 24ലെ ഡൽഹി പബ്ലിക് സ്കൂളിലായിരുന്നു ഇവർക്കു യാത്രാനുമതി ലഭിക്കുന്നതിന്റെ ഭാ​ഗമായുള്ള മെഡിക്കൽ സ്ക്രീനിങ്. അമ്മയെയും മൂന്നും രണ്ടും വയസ്സുള്ള തന്റെ മക്കളെയും വഴിയരികിൽ നിർത്തി പരിശോധനയെക്കുറിച്ച് വിവരങ്ങൾ തിരക്കാൻ പോയതാണ് ഷൈനി. മടങ്ങിവന്നപ്പോൾ അമ്മ തളർന്നുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും കോവിഡ് ഭയം കാരണം പൊലീസടക്കം അകലം പാലിച്ചു. 

നോർക്ക ഓഫിസറെത്തിയപ്പോൾ സുഖമില്ലാത്തവരെ ട്രെയിനിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് മറുപടി കിട്ടിയത്. 105 ഡിഗ്രി പനിയുള്ള ജെയിനെ ചികിത്സിക്കാൻ സമീപത്തെ ആശുപത്രിയിലും എതിർപ്പായിരുന്നു. മലയാളി നഴ്സുമാരും കാർട്ടൂണിസ്റ്റ് സുധീർനാഥിനും ഇടപെട്ടാണ് ചികിത്സ ഉറപ്പാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com