തിരുവനന്തപുരം: പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ വിറ്റു കാശാക്കുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഇടപെട്ടതുകൊണ്ടു മാത്രമാണ് സ്പ്രിംക്ലറിനു വിവരങ്ങള്‍ നല്‍കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതിയും പ്രതിപക്ഷവും വസ്തുതകള്‍ മനസ്സിലാക്കിയപ്പോള്‍ അവസാനം വരെ മുടന്തന്‍ ന്യായം പറഞ്ഞ് പിടിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ ഉണ്ടായ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കണ്ടത്. കോവിഡിന്റെ മറവില്‍ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കന്‍ കമ്പനിക്കും നിക്ഷിപ്ത താത്പര്യക്കാര്‍ക്കും കോവിഡ്19 ന്റെ മറവില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രയോജനപ്പെടുത്താനും ദുരുപയോഗം ചെയ്യുമായിരുന്നു. പ്രതിപക്ഷം ഇടപെട്ടതു കൊണ്ടാണ് രഹസ്യമാക്കി വെച്ചിരുന്ന സ്പ്രിംക്ലര്‍ തട്ടിപ്പ് പുറംലോകം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ചതിന് ശേഷമാണ് സിഡിറ്റ് രംഗപ്രവേശം ചെയ്യുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്നത് വരെ ഒരു ഫയലും സര്‍ക്കാരിന്റെ പക്കലില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വ്യക്തികളുടെ വിവരങ്ങള്‍ സിഡിറ്റ് നേരിട്ട് ശേഖരിക്കുന്നതടക്കം എട്ട് കാര്യങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയി. കഴിഞ്ഞ തവണ നല്‍കിയ സത്യവാങ്മൂലവും ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലവും പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ