കൊച്ചി: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യാൻ ഈടാക്കിയ തുക തിരികെ നൽകും. യാത്രക്കാരിൽ നിന്ന് 1,000 രൂപ വീതം ഈടാക്കിയത് വിവാദമായതോടെയാണ് പണം തിരികെ നൽകുമെന്ന് നോർക്ക അധികൃതർ അറിയിച്ചത്.
നോൺ എസി ചെയർ കാർ കോച്ചിൽ യാത്ര ചെയ്യാൻ എസി ട്രെയിനിന്റെ നിരക്കാണ് നോർക്ക ഈടാക്കിയത്. അധികമായി വാങ്ങിയ തുക യാത്രക്കാർക്കു തിരികെ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച വിവരങ്ങൾ എസ്എംഎസിലൂടെ യാത്രക്കാർക്ക് അയക്കുകയും ചെയ്തു. ക്ലെയിം ഫോം ജൂൺ ഒന്നിന് ശേഷം നോർക്ക വെബ്സൈറ്റിൽ ലഭ്യമാകും.
സ്‌പെഷ്യൽ ട്രെയിനിന് സംസ്ഥാനത്തിനകത്ത് അഞ്ച് സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ഇന്ന് രാത്രി എട്ടുമണിക്ക് ബെംഗളൂരു കന്റോൺമെന്റ് സ്‌റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. യാത്രക്കാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, കോവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴി ലഭിക്കുന്ന കേരള എൻട്രിപാസ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. കോവിഡ് സുരക്ഷാ മുൻകരുതൽ പാലിക്കുവാനുള്ള ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസർ എന്നിവയും കരുതണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ