തിരുവനന്തപുരം : കേരളത്തില്‍ വേനല്‍മഴ ശക്തമായി തുടരുന്നു. ഇന്നും മിക്ക ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നു മൂന്നുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലും മെയ് 26 വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
വേനല്‍ക്കാലത്ത് സംസ്ഥാനത്ത് അതിതീവ്രമഴ ലഭിക്കുന്നത് അപൂര്‍വ്വമാണ്. കേരളതീരത്ത് മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും ലക്ഷദ്വീപ് തീരത്തും പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.
മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ബോട്ടുകളില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് ഡെക്കില്‍ ഇറങ്ങി നില്‍ക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണം. ഇടിമിന്നല്‍ സമയത്ത് മത്സ്യത്തൊഴിലാളികളുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സുരക്ഷിതമാക്കി വെക്കാന്‍ ശ്രമിക്കേണ്ടതാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ