ഉത്രയുടെ കൊലപാതകം വിചിത്ര ശൈലിയില്‍; യൂ ട്യൂബില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കണ്ട്പഠിച്ചു;  ഭര്‍ത്താവും സുഹൃത്ത് പാമ്പ് സുരേഷും അറസ്റ്റില്‍

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂര്‍വാണെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍
ഉത്രയുടെ കൊലപാതകം വിചിത്ര ശൈലിയില്‍; യൂ ട്യൂബില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കണ്ട്പഠിച്ചു;  ഭര്‍ത്താവും സുഹൃത്ത് പാമ്പ് സുരേഷും അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്ര കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റില്‍.ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂര്‍വാണെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുകയായിരുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തില്‍നിന്നു പാമ്പിനെ വാങ്ങിയത്. മേയ് ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നു. പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിന്നു. പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയ്തു.

രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോള്‍ അമ്മയാണ് ഉത്രയെ വിളിച്ചുണര്‍ത്താന്‍ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചല്‍ മിഷന്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അഞ്ചല്‍ പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടര്‍ന്ന് ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെയും സൈബര്‍ സെല്ലിന്റെയും ഉള്‍പ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം.

ഉത്രയുടെ ഭര്‍ത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ മൂന്നു മാസം മുന്‍പു വരെയുള്ള ഫോണ്‍ റെക്കോര്‍ഡുകളില്‍ പാമ്പു പിടിത്തക്കാരന്‍ സുരേഷുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളുണ്ടായിരുന്നു. യൂട്യൂബില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വിഡിയോകള്‍ തുടര്‍ച്ചയായി കണ്ടിരുന്നതായും കണ്ടെത്തി. പാമ്പു സുരേഷിനേതു പോലെത്തന്നെ വിദഗ്ധമായി പാമ്പുകളെ കൈകാര്യം ചെയ്യാന്‍ സൂരജിനു കഴിവുള്ളതായി എസ്പി ഹരിശങ്കര്‍ പറഞ്ഞു.

98 പവനോളം സ്വര്‍ണവും ബാക്കി പണവും സ്ത്രീധനമായി സൂരജ് വാങ്ങിയിരുന്നു. കുടുംബജീവിതത്തില്‍ ഇയാള്‍ സംതൃപ്തനായിരുന്നില്ല. കുറച്ചുകൂടി നല്ല ഭാര്യയെ ലഭിക്കുമെന്ന് സൂരജ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു. പാമ്പുസുരേഷ് അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നയാളാണ്. സാധാരണ പാമ്പിനെ പിടികൂടിയാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറണമെന്നാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പാമ്പിനെ വില്‍ക്കാനോ വാങ്ങാനോ പാടില്ല. പാമ്പുകളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com