തിരുവനന്തപുരം : കോവിഡ് മഹാമാരിക്കെതിരായ പോരാട്ടങ്ങൾക്കിടെ സംസ്ഥാനത്തെ ഇടതുസർക്കാർ നാളെ അഞ്ചാംവർഷത്തിലേക്ക് കടക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വാർഷികാഘോഷ പരിപാടികൾ വേണ്ടെന്നാണ് തീരുമാനം. പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച ഒറ്റ പദ്ധതിയുമില്ല എന്നതാണ് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ ഏറ്റവും വലിയ മുഖമുദ്രയെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിൽ 2016 മെയ് 25നാണ് സംസ്ഥാനത്ത് ഇടതുസർക്കാർ അധികാരത്തിലേറുന്നത്. പ്രളയവും നിപായും പ്രകൃതി ദുരന്തങ്ങളും തിരിച്ചടിയായപ്പോൾ അതിജീവനത്തിന്റെ പുതിയ ചുവടുവയ്‌പോടെയാണ് സർക്കാർ അവയെ നേരിട്ടത്. പ്രളയാനന്തരം കേരളം പുനർനിർമിക്കുക എന്ന ബൃഹദ്‌ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്. അതിനുള്ള കർമപദ്ധതിയിൽ ശ്രദ്ധയൂന്നി മുന്നോട്ടുപോകുമ്പോഴാണ് കോവിഡിന്റെ കടന്നുവരവ്.
രാജ്യത്തെ ആദ്യ കോവിഡ് ബാധയുണ്ടായ സംസ്ഥാനമാണ് കേരളം. വെല്ലുവിളികൾ ഏറെ കടുത്തതാണെങ്കിലും കോവിഡിനെ നേരിടുന്ന കേരള ‘മോഡൽ’ ഇപ്പോൾ ലോകത്തുതന്നെ ഏറെ പ്രകീർത്തിക്കപ്പെട്ടു. നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ വ്യവസായ വികസനത്തിലും സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരപ്പട്ടികയിലും കേരളം ഒന്നാമതാണ്. മികവ് തെളിയിച്ച് ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖല, അഴിമതി ഏറ്റവുംകുറഞ്ഞ സംസ്ഥാനം, മികച്ച ഭരണനിർവഹണം.... ഇങ്ങനെ ശ്രദ്ധേയമായ ചുവടുവെപ്പുകളുമായാണ് ഇടതുസർക്കാർ അഞ്ചാം വർഷത്തേക്ക് കടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ