തിരുവനന്തപുരം: ലോക്ക്ഡൗൺ കാലമല്ലേ, ആരും നിരീക്ഷിക്കില്ലെന്ന് കരുതി റോഡിലൂടെ ചീറിപ്പാഞ്ഞവർക്ക് നേരെ നടപടി വരുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും പ്രവർത്തിക്കില്ലെന്ന് കരുതി 100 കിലോ മീറ്റർ സ്പീഡിന് മുകളിൽ ചീറിപ്പാഞ്ഞ ഒരു ലക്ഷത്തിലധികം വാഹനങ്ങൾക്ക് എതിരായാണ് നടപടി വരുന്നത്.
പൊലീസും മോട്ടോർ വാഹനവകുപ്പും വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറക്കണ്ണുകളിൽ കുടുങ്ങിയ വാഹനങ്ങൾക്ക് എതിരെയുള്ള നിയമനടപടികൾക്ക് തുടക്കമായി എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 24 മുതൽ മേയ് 10വരെയുള്ള കാലയളവിൽ കാസർകോട് മുതൽ കൊച്ചി വരെ റോഡുകളിൽ ചീറിപ്പാഞ്ഞ 54,000 ത്തോളം വാഹനങ്ങളാണ് കാമറക്കണ്ണുകളിൽ കുടുങ്ങിയത്. എന്നാൽ ഇതിൽ പലരും അവശ്യസർവീസ്, സന്നദ്ധപ്രവർത്തക വിഭാഗങ്ങളിൽപെട്ടവരാണെന്നാണ് വിവരം. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വേഗനിയന്ത്രണമാണ് നിരീക്ഷണ കാമറയിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമിതവേഗത്തിന് നോട്ടീസ് ലഭിക്കുന്നവർ പിഴയായി കുറഞ്ഞത് 1500 രൂപ അടക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം മുതൽ കൊച്ചി വരെ ദേശീയപാതകളിലൂടെ അമിതവേഗത്തിൽ ചീറിപ്പാഞ്ഞ അരലക്ഷത്തിലധികം വാഹനങ്ങൾ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ. കൊച്ചി ഉൾപ്പെടുന്ന ഉത്തര മേഖലയിലൂടെയാണ് വാഹനങ്ങൾ കൂടുതൽ ചീറിപ്പാഞ്ഞതെന്നാണ് കണക്കുകൾ. തിരുവനന്തപുരം ഉൾപ്പെടുന്ന ദക്ഷിണമേഖലയിൽ പൊലീസ് സഹായത്തോടെയാണ് കാമറ നിരീക്ഷണം ഏർപ്പെടുത്തിയത്. കോവിഡ് ചെക്കിങ് പോയൻറുകൾക്ക് സമീപത്തെ കാമറകളിലും പലരും കുടുങ്ങിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ