സൂരജ് പാമ്പുപിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവ് ലഭിച്ചു ? ; ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

മാര്‍ച്ച് മാസത്തില്‍ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു
സൂരജ് പാമ്പുപിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവ് ലഭിച്ചു ? ; ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം : കൊല്ലം അഞ്ചലില്‍ യുവതി കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂരജിനെ ചോദ്യം ചെയ്യുന്നത്.  സ്വന്തം വീട്ടിലെ എസി മുറിയില്‍ കിടന്നുറങ്ങിയിരുന്ന അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനും ഒന്നരവയസ്സുള്ള മകനുമൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.

ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. മകളുടെ സ്വര്‍ണ്ണാഭരണങ്ങളും സ്വത്തുവകകളും കൈക്കലാക്കാനായി മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയമെന്ന് പരാതിയില്‍ രക്ഷിതാക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സൂരജുമായി സൗഹൃദമുള്ള പാമ്പുപിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്നും ഉത്രയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തി. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അന്വേഷണത്തില്‍ സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് സൂചിപ്പിച്ചു. സൂരജിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു.

മാര്‍ച്ച് മാസത്തില്‍ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. ഇതിന്റെ തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടില്‍ എത്തിയത്. വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്നത്. 2018ലായിരുന്നു ഉത്രയുടെ വിവാഹം. ഒരു വയസ്സുള്ള മകനുണ്ട്. അതിനിടെ, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com