എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍; സ്‌കൂളുകളില്‍ പൊലീസിനെ വിന്യസിക്കും, യാത്രാ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വാഹനം ഏര്‍പ്പെടുത്തും

വിദ്യാര്‍ഥികള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അവേശിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ പുനരാരംഭിക്കാനിരിക്കേ, സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പരീക്ഷാ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതി്‌ന്റെ ഭാഗമായി പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കും. വിദ്യാര്‍ഥികള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യാത്രാ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പൊലീസ് വാഹനം ഏര്‍പ്പെടുത്തും. പരീക്ഷയ്ക്ക് എത്തുന്നവരുടെ വാഹനം തടയരുതെന്നും ഡിജിപി നിര്‍ദേശം നല്‍കി.

നാളെ ഉച്ചയ്ക്ക് 1.45 മുതലാണ് എസ്എസ്എല്‍സി പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് പരീക്ഷ നടക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 4.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയും 4.52 ലക്ഷം പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്. എസ്എസ്എല്‍സിക്ക് മൂന്നു പരീക്ഷകളാണ് ബാക്കിയുള്ളത്. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്എസ്എല്‍സി പരീക്ഷയുമെന്ന രീതിയിലാണ് ക്രമീകരണം. ഹയര്‍ സെക്കന്‍ഡറിക്ക് നാലു പരീക്ഷയാണ് അവേശഷിക്കുന്നത്.

സാമൂഹിക അകലം പാലിക്കാനായി ഒന്നര മീറ്റര്‍ അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക. പരീക്ഷാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും തെര്‍മല്‍ സ്‌കാനിംഗ് നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രക്ഷിതാക്കളെ കാമ്പസിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇത്തവണ അനുവാദം നല്‍കിയിരുന്നു. ഗള്‍ഫിലും ലക്ഷദ്വീപിലുമുള്ളവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com